Powered By Blogger

Saturday, 24 September 2016

ചെമ്പുകലവും അരിയും

(അമ്മ വക നോസ്റ്റാല്‍ജിയ,തോട്ടുവാ ഓര്‍മ്മകള്‍ No:2 )
എന്‍റെ കുട്ടിക്കാലത്തേ മറ്റൊരു ഓര്‍മ്മ.

ഒരു മിഡില്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്നു എന്‍റ്റെ അച്ഛന്‍. തുച്ഛമായ വരുമാനം മാത്രം. School teachersന് അക്കാലത്ത് ശമ്പളം തീരേ കുറവാണ്. ഇന്നത്തെപ്പോലെ ട്യുഷന്‍ ക്ലാസ്സ്‌ ഒന്നും അന്നില്ല. അതിനാല്‍ വീട്ടില്‍ അല്‍പസ്വല്‍പ്പം കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു.

ഇങ്ങിനെയൊക്കെ ആണെങ്കിലും ശമ്പളം കിട്ടുന്ന ദിവസം അച്ഛന്‍ കവലയില്‍ പോയി അരിയും സാധനങ്ങളും വാങ്ങും. ഒരു പയ്യ്ലീ ചേട്ടന്‍റെ കടയില്‍ നിന്നുമാണ് ഇതൊക്കെ വാങ്ങുന്നത്. തലചുമടായി വീട്ടിലോട്ട് കൊണ്ടുവരും. ആ ദിവസം വീട്ടില്‍ ഉത്സവചായയാണ്. കൊണ്ടുവന്ന അരി ഒരു തേച്ചുമ്മിനിക്കിയ ചെമ്പുക്കലത്തില്‍ അച്ഛനും അമ്മയും കൂടി ഇട്ടു വയ്ക്കും. ചെമ്പുകലം നിറയെ അരി!!! അമ്മയ്ക്ക് സന്തോഷം. അച്ഛന് സംതൃപ്തി. എനിക്കോ? എന്നും വയറുനിറയെ ധാരാളം ചോറ് അമ്മ വിളമ്പി തരുമല്ലോ എന്ന സന്തോഷവും. പറമ്പില്‍ തേങ്ങ ഉള്ളതുക്കൊണ്ട് ഒരു കൂട്ടാനും കാണും. കുശാല്‍.

വര്‍ഷങ്ങള്‍ അന്‍പത്തിയഞ്ചു കഴിഞ്ഞു. തറവാടൊക്കെ പണ്ടേ വിറ്റുപ്പോയി. എന്നാലും ഞാന്‍ കൂടെക്കൂടെ തോട്ടുവായില്‍ പോകും. ആ ചെമ്പുകലം എവിടെപ്പോയി? അറിഞ്ഞുകൂടാ...ഞങ്ങളുടെ അരിപ്പെട്ടി/പത്താഴം ആയിരുന്ന ആ തേച്ചുമിനുക്കിയ ചെമ്പുകലം ഒരു ഓര്‍മ്മയായി മാറി കഴിഞ്ഞിരിക്കുന്നു. അരി കൊണ്ടുവന്ന്, ആ ചെമ്പുകലം അരി കൊണ്ട് നിറയുമ്പോള്‍, ആ നിറഞ്ഞ ചെമ്പുകലം കാണുമ്പോഴേ എന്‍റെ വയറുനിറയുമായിരുന്നു. കലം നിറച്ചും കുംബാരമായി പുഴുക്കലരി!

ഇപ്പോള്‍, ഇവിടെ, എറണാകുളം പട്ടണത്തില്‍, എല്ലാ മാസവും ആദ്യ ദിവസങ്ങളില്‍ തന്നേ അരിയും മറ്റു ആവശ്യസാധനങ്ങളും മേടിച്ചോണ്ട് വരും. കാറില്‍. വീട്ടില്‍ കൊണ്ടുവന്ന് കഴിഞ്ഞാല്‍, ഇന്നും, ആദ്യം എടുത്ത് വയ്ക്കുക, അരിയാണ്. 

സ്റ്റീല്‍ പാത്രങ്ങളില്‍ അരി നിറയ്ക്കുമ്പോള്‍, ആ ചെമ്പുകലവും അതിലേക്ക് അരി നിറയ്ക്കുന്ന, അച്ഛനും അമ്മയും, എല്ലാം ഒരു മിന്നായംപ്പോലെ എന്‍റെ മുന്നിലൂടെ മിന്നിമറയും. കണ്ണുകള്‍ നിറയും.

No comments:

Post a Comment