Powered By Blogger

Thursday, 19 December 2019

ഡിസംബറിന്റ്റെ ഓര്‍മകളില്‍


ഡിസംബര്‍, ഒരു പ്രത്യേക സുഖമുള്ള മാസമാണ്. ഒന്നല്ല, പല പ്രത്യേകതകളുള്ള മാസം ആണ്. അല്ലേ. വര്‍ഷത്തില്ലേ അവസാനത്തേ മാസം. കുളിരുള്ള പ്രഭാതങ്ങളുടെയും, സന്ധ്യകളുടെയും നാളുകള്‍. ക്രിസ്മസ്സ്ന്‍റ്റെ മണമുള്ള മാസം. പുതുവര്‍ഷത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കി എണ്ണി തീര്‍ക്കുന്ന ദിനങ്ങള്‍. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.

ഒരു ചെറിയൊരു ഓര്‍മ്മ പങ്കുവയ്ക്കുന്നു. നൊസ്റ്റാള്‍ജിയ....നൊസ്റ്റാള്‍ജിയ....

സ്കൂള്‍ കാലഘട്ടം. ക്രിസ്സ്മസ്സ് പരീക്ഷ ഉള്ളത് മാത്രമാണ് ഏക ബുദ്ധിമുട്ട്. എങ്ങനെയെങ്കിലും, അത് കടന്നുകൂടണം. അത്രേയുള്ളൂ ആഗ്രഹം. കടന്നുകൂടാറുമുണ്ട്. അതിന്‍റെ ഒരു പ്രധാന കാരണം, ക്രിസ്മ്മസ് തന്നെയാണ്. ക്രിസ്സ്മസ്സ് കരോള്‍, to be specific. ഞാന്‍ താമസിക്കുന്ന സ്ഥലത്ത്, പല കോളണികള്‍ ഉണ്ട്. അതില്‍ എല്ലാരും കരോളിന് ഇറങ്ങും. മുതിര്‍ന്നവരും, കുട്ടികളും, ഫാമിലിയും ഒക്കെയായി. തൊട്ടപ്പുറത്തുള്ള, കോളണിയിയുടെ കരോള്‍ ആണ് മികച്ചത്. അവര്‍, ഒരു ഉന്തുവണ്ടിയില്‍ വളരെ മികച്ച രീതിയിലുള്ള അലങ്കാരങ്ങളും, പുല്‍കൂടും, പാട്ടുകാരും, ബാന്‍ഡും ഒക്കെയായി ആണ് വരുന്നത്. എല്ലാ സ്ട്രീടുകളിലും അവര്‍ വരും. വീടുകളുടെ മുന്നില്‍ വണ്ടി നിര്‍ത്തി, കരോള്‍ പാടി, പപ്പാനികല്‍ നൃത്തം വെച്ച്, അങ്ങനെ ശെരിക്കും ഒരു ആഘോഷമാക്കി അവര്‍ നീങ്ങും....ഒരു വലിയ നക്ഷത്രവും ഉണ്ടാവും. മൊള കൊണ്ടു ഉണ്ടാകിയത്, നല്ല കട്ടിയുള്ള വെള്ള പേപ്പര്‍ കൊണ്ട് പൊതിഞ്ഞത്. ( ഇതുപോലെയൊക്കെ ഇപ്പോഴും ഉണ്ടാവാം, പക്ഷെ ഇവിടെ സിറ്റിയില്‍ ഇപ്പോഴും ഇങ്ങനെ...സംശയമാണ്. ഇവിടെ ഇപ്പൊ, പള്ളികളിലെയും, മറ്റു സംഘടനകളുടെയും ഒക്കെ closed ഗ്രൂപുകളുടെ മാസ്സ് മാത്രമായി ഒതുങ്ങി എന്നാ തോന്നുന്നത്. )

അപ്പൊ, നേരത്തെ പറഞ്ഞ കരോള്‍ കണ്ടിട്ട്, ഞങ്ങള്‍ക്ക് ഒരാഗ്രഹം. എന്തുകൊണ്ട് നമ്മള്‍ ഇങ്ങനെ ഒരു കരോള്‍ പോകുനില്ല? പിറ്റേ ദിവസം, ക്രിക്കറ്റ്‌ കളിയുടെ ഇടവേളയില്‍, വിഷയം അവതരിപ്പിച്ചു. അപ്പോത്തന്നെ ബില്‍ പാസാക്കി. അപ്പോത്തന്നെ പ്രശ്നങ്ങള്‍ പറഞ്ഞു തുടങ്ങി. ആര് പപ്പാനി ആവും? ഉന്തു വണ്ടി എനിടെന്ന് ഒപ്പിക്കും? നക്ഷത്രം എങ്ങനെ ഉണ്ടാക്കും? ആരൊക്കെ കരോള്‍ പാട്ട് പാടും? പപ്പാനിയുടെ ഡ്രസ്സ്‌ എങ്ങനെ ഒപ്പിക്കും? ആകെമൊത്തം നിയമസഭയിലെ ബജറ്റ് അവതരണം പോലെ ആയി. പക്ഷെ, എല്ലാത്തിനും തീര്‍പ്പുണ്ടാക്കി. കരോള്‍ പോകേണ്ട ദിവസം തീരുമാനിച്ചു. ഞങ്ങള്‍ ഒരു പത്ത് പന്ത്രണ്ട് പേരെ ഉള്ളു. അതില്‍ ഞങ്ങള്‍ ഒരു നാലോ അഞ്ചോ പേര് ആണ് “കുട്ടികള്‍”, ബാക്കി, സ്കൂളിലെ സീനിയര്‍സ്, സൂപ്പര്‍ സീനിയര്‍സ് ഒക്കെയാണ്. ഇവരോക്കെതന്നെയാണ് അയല്‍വാസികളും, കളികൂട്ടുകാരും.

കരോള്‍ ദിവസം. വണ്ടിയൊന്നും ഇല്ല. പക്ഷെ, ഒന്ന് രണ്ടു ബാന്‍ഡ് സെറ്റ് ഒപ്പിച്ചു. രണ്ടു മൂന്ന് പാട്ടുകള്‍ പടിച്ചുവെച്ചു. അങ്ങനെ നടന്നു തുടങ്ങി. വീടുകള്‍ കയറി ഇറങ്ങി. വീടുകളില്‍ നിന്നും തരുന്ന പൈസകള്‍ ഒരു ടിന്‍ പെട്ടിയില്‍ ഇട്ടുവെച്ചു...അങ്ങനെ നീങ്ങി....അടുത്തത്, സാമാന്യം ഒരു വലിയ വീടാണ്. ഗേറ്റ് തുറന്നു കിടക്കുന്നു. വീടിന്‍റ്റെ മുന്‍വശം, ക്രിസ്മസ്സ് ഡെകറേഷന്‍ ഒക്കെ ചെയ്ത് നല്ല ഭംഗിയായി വെച്ചിട്ടുണ്ട്. പക്ഷെ ആരെയും കാണുനില്ല. ഞങ്ങള്‍ പാടി തുടങ്ങി. ഒരല്‍പം കഴിഞ്ഞപ്പോള്‍, ഒരു കാരണവര്‍ ഇറങ്ങി വന്നു. അന്നിട്ട്‌ പറഞ്ഞു, ഒന്നുകൂടി പാടാന്‍. ഉഷാറോടെ, ഞങ്ങളും. കാരണവര്‍, അകത്തേക്ക് പോയിട്ട് വന്നു. ഞങ്ങളുടെ ടിന്‍ പെട്ടിയിലേക്ക് ഒരു “നോട്ട്” ചുരുട്ടി ഇട്ടു. ഞങ്ങള്‍ എല്ലാരും ഭയങ്കര ഹാപ്പി. കാരണം, ആദ്യമായിട്ടാണ് “നോട്ട്”, നേരത്തെ കിട്ടിയതെല്ലാം ചില്ലറകള്‍ ആയിരുന്നു. ടിന്‍ലോട്ട് വീഴുമ്പോള്‍ ഉള്ള “ക്ലിംഗ്”, വളരെ മ്യുസിക്കള്‍ ആയിരുന്നു.

കരോള്‍ കഴിഞ്ഞ്, ഗ്രൗണ്ടില്‍ എത്തി. ടിന്‍ പൊട്ടിച്, ചില്ലറകള്‍ എണ്ണി തുടങ്ങി. ആകാംഷയോടെയുള്ള “കുട്ടി” മുഖങ്ങള്‍. സീനിയര്‍സ് എണ്ണി തുടങ്ങി. പെട്ടെന്ന് എണ്ണി കഴിഞ്ഞു. അധികവും അമ്പതു പൈസ ആയിരുന്നു. ചില്ലറ മൊത്തം കിട്ടിയത്, എട്ടോ ഒന്‍പതോ രൂപ എന്നാണ് ഓര്‍മ്മ. പിന്നെ ആ ഒരു “നോട്ടും” . അതോ, ഒരു മുഷിഞ്ഞ, മിക്കവാറും കീറി പറഞ്ഞ ഒരു “ഒരു” രൂപ നോട്ട്!!! ഇനി ആണ്, പ്രധാന ചടങ്ങ്. വീതം വെക്കല്‍.

ഒരു പത്ത് പതിനഞ്ച് വീടുകള്‍ കയറി ഇറങ്ങിയട്ട്, ഞങ്ങള്‍ “കുട്ടികള്‍”ക്ക് കിട്ടിയത്, അമ്പതു പൈസാ വീതം. ഇപ്പോഴും ഓര്‍മ്മയുണ്ട്, അത് തന്നിട്ട് പറഞ്ഞു: ഇന്നാ....”  Big Fun “  (  bubble gum ) മേടിചോ എന്ന് !!! ഞങ്ങളോ സൂപ്പര്‍ ഹാപ്പി. വീട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാധനം നമ്മള്‍ അദ്വാനിച്ചു നേടി എന്ന തോന്നല്‍!!!

ഇന്നിപ്പോ, ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കാരണം, വ്യ്കിട്ട്, ഒരു പിള്ളേര്‍ സെറ്റ് വന്നു, കരോള്‍ ആയിട്ട്. കരോള്‍ എന്ന് പറഞ്ഞാല്‍, ജീന്‍സും, ബര്‍മുടയും ചുവന്ന ടി ഷര്‍ട്ടും ഒരു santa തൊപ്പിയും വെച്ചുക്കൊണ്ടുള്ള പരിപാടി. സ്മാര്‍ട്ട്‌ ഫോണില്‍ ആണ് കരോള്‍ പാട്ടൊക്കെ. കുറച്ച് നാള്‍ മുന്‍പ്, ഒരു ട്രോള്‍ വന്നതുപ്പോലെ, കരോള്‍ ശബ്ദം കേള്‍ക്കുമ്പോള്‍, വീട്ടിലെ ലൈറ്റ് ഒക്കെ ഓഫാക്കും. അവര്‍ പോയെ പിന്നെ ഇടും!!! ഞാനും അത് തന്നെ ചെയ്തു. പക്ഷെ, അവര്‍ പോയെ പിന്നെ, ആലോചിച്ചപ്പോള്‍, തോന്നി, അങ്ങനെ ചെയ്തത് മോശമായിപ്പോയി എന്ന്.   ഞാന്‍ മാത്രമാവില്ല ഇതുപ്പോലെ ചെയ്തത്.  പക്ഷെ എവിടെയോ ആ ഒരു ഫീല്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ക്വാളിറ്റി ഇല്ലാതായി. എല്ലാം ഒരു ഫാഷന്‍ എന്നപ്പോലെ, ചെയ്തുകൂട്ടുന്നു എന്നൊക്കെ. നമ്മള്‍ തന്നെ ആവും ഇതിന്റ്റെ കാരണക്കാര്‍.... അല്ലേ....

പക്ഷെ ഒരു കാര്യം ഉറപ്പാണ്: കരോള്‍ വന്നത് മ്മടെ പിള്ളേര്‍ തന്നെയാണ്......ബംഗാളിള്‍ അല്ലാ !!!

ഇനിയിപ്പോ..... അറയില്ല..... നാളെ, ഒരു പക്ഷെ.....  അവര്  ഇവിടം വിട്ടാല്‍.....

അപ്പൊ എല്ലാം പറഞ്ഞപ്പോലെ.... എല്ലാര്‍ക്കും ക്രിസ്മസ്സ് ആശംസകള്‍.
 

Tuesday, 15 October 2019

ഒരു കേസ് ഡയറി

വര്‍ഷം 2001ലെ ഒരു ഉച്ച നേരം. സുഹൃത്തുമായി ഒരു “ഹോംലി മീല്‍സ്”ല്‍ ഇരിപ്പാണ്. ചോദിച്ചപ്പോള്‍, രണ്ട് വെജിറ്റേറിയന്‍ ഊണും, ഒരു ഫിഷ്‌ ഫ്രൈയും പറഞ്ഞു. തയിര് കിട്ടണമെങ്കില്‍, വെജിറ്റേറിയന്‍ ഊണ് പറയണം, അതാണ്‌ ഗുട്ടന്‍സ്. ഊണ് കഴിഞ്ഞ്, വണ്ടിയില്‍ കയറി. സ്റ്റാര്‍ട്ട്‌ ആവുന്നില്ല. നല്ല എരി പൊരി വെയിലാണ്. രണ്ടുപേരും മാറി മാറി കിക്കര്‍ അടിച്ചു അടിച്ചു ഒരു പരുവമായി.  ഒരു പത്ത് മിനുട്ടുകള്‍ക്ക് ശേഷം ഒന്നുകൂടി ശ്രമിച്ചു. അപ്പൊ സംഗതി ഏറ്റു. വണ്ടി സ്റ്റാര്‍ട്ട്‌ ആയി. ഞങ്ങള്‍ പുറപെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വീണ്ടും ഇതുപോലെ വണ്ടി ഒരു പണി തന്നു. അന്ന്, പക്ഷെ ഒരു മെക്കാനിക് വന്നതിനു ശേഷമേ സ്റ്റാര്‍ട്ട്‌ ആയുള്ളൂ. സംഭവം, വണ്ടിക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സ് പ്രായം ഉണ്ട്, പക്ഷെ കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ, ഇജ്ജാതി പണി തരാന്‍ തുടങ്ങിയിട്ട്. ഒരു മികച്ച ടൂ സ്ട്രോക്ക് ബ്യ്ക് ആയിരുന്നു അത്.

വീണ്ടും അല്ലറ ചില്ലറ പണികള്‍ കിട്ടി തുടങ്ങി. ചെറിയ ഒരു ഇടിയിലും പെട്ടു. എല്ലാവിധ അസുഖങ്ങളും, ചതവുകളും, ഒടിവുകളും എല്ലാം നേരെയാക്കി, വണ്ടിയേ കുട്ടപ്പനാക്കി. സുഹൃത്തിനെ കണ്ടപ്പോള്‍, വണ്ടി വില്‍ക്കാനുള്ള തീരുമാനം പറഞ്ഞു. ആള്‍ പറഞ്ഞു: “ഇപ്പൊ ശെരിയാക്കി തരാം”. ഒരു ദിവസം, സുഹൃത്ത്‌ വീട്ടിലോട്ട് വന്ന് വണ്ടിയും കൊണ്ട് പോയി, ഒന്ന് രണ്ടു പേരെ കാണിക്കാന്‍. ഏകദേശ വില, സുഹൃത്തിന്‍റെ “വാഹന വിജ്ജ്ഞാനകൊശത്തിലൂടെ” എന്നെ ഭോധിപ്പിച്ചിരുന്നു. അങ്ങനെ കച്ചവടം ഉറപ്പിച്ചു. നേരത്തെ പറഞ്ഞ വില എനിക്ക് തന്നിട്ട് പറഞ്ഞു, “എല്ലാം ഗോംബ്ലിമെന്‍റ്സ്” ആക്കിട്ടുണ്ട്!!! ( ലാഭ വിഹിതം ഞാന്‍ ഊഹിചെടുത്തു )...

പിന്നീടുള്ള, ഞങ്ങളുടെ പല സുഹൃത്ത്‌ സദ്ദസ്സുകളിലും, ആ വണ്ടി കച്ചവടം, ഒരു ചര്‍ച്ചാവിഷയമായി. വേറെ ഒന്നുമ്മല്ല, ആ കച്ചവടത്തിലെ ലാഭത്തെ കുറിച്ചുള്ള ചര്‍ച്ച!!! ഞാന്‍ പറയുമായിരുന്നു, ആ കച്ചവടത്തില്‍ നിന്നുള്ള ലാഭത്തില്‍, അവന്‍ നാല് പാന്‍റ്സും നാല് ഷര്‍ട്ടും മേടിച്ച് എന്ന്. അപ്പോഴൊക്കെ അവന്‍ വിസ്സമതിക്കും. എല്ലാരുംക്കൂടി അവന്‍റെ മേക്കിട്ടു കയറും, വീണ്ടും എല്ലാം ഗോംബ്ലിമെന്‍റ്സ് ആക്കും.

ഇങ്ങനെ എത്രയോ പകലുകളും, സായാഹ്നങ്ങളും, രാത്രികളും ഞങ്ങളുടെ സൗഹൃദ സദ്ദസുകളില്‍, ഓര്‍മ്മകള്‍ അയവറക്കുമ്പോള്‍, ഈ വണ്ടി കച്ചവട കഥ ആപ്പചട്ടിയിലിട്ട് വറക്കുമ്മായിരുന്നു. ഞാന്‍ പറയും, നാല് പാന്‍റ്സും നാല് ഷര്‍ട്ടും, അവന്‍ വിസ്സമതിക്കും, ഞാന്‍ പറയും, അവന്‍ വിസ്സമതിക്കും. അങ്ങനെ അങ്ങനെ എത്ര എത്ര ഗോംബ്ലിമെന്‍റ്സുകള്‍!!!

വേനലുകളും, കാലവര്‍ഷവും, തുലാ മഴകളും, മകര മഞ്ഞും എല്ലാം, എത്രയോ, കടന്നു പോയി. വര്‍ഷങ്ങള്‍ കണ്‍ ചിമ്മും വേഗത്തിലാണ് മാറി മറയുന്നത്‌. ഇക്കഴിഞ്ഞ പ്രളയവും, നമ്മള്‍ അതിജീവിച്ചു. 2020ലേക്ക് നമ്മള്‍ ഊര്‍ജസ്വലരായി യാത്ര തുടരുന്നു.

ഒരുപാട്, നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒന്ന് ഒത്തുകൂടി. ജോലി തിരക്കുകള്‍ക്കിടയില്‍ ഒരു ബ്രേക്ക്‌. എല്ലാരും ആഗ്രഹിച്ചിരുന്ന ഒരു സായാഹ്നം. കുറച്ച് നേരത്തേക്ക് എല്ലാവിധ ഭാരങ്ങളും ഇറക്കി വെച്ച് പഴയപ്പോലെ പറന്നു നടക്കാന്‍, എല്ലാരും ഒരുമിച്ച്.

പതിവുപ്പോലെ, രണ്ട് “വട്ടം” കഴിഞ്ഞപ്പോള്‍, എങ്ങനെയോ, ഓര്‍മകളുടെ ഭാണ്ടകെട്ട് തുറക്കപെട്ടു. ആ നല്ല ദിവസങ്ങളിലെ തമാശകളും, അനുഭവങ്ങളും, യാത്രകളും, എല്ലാം എല്ലാം പറഞ്ഞു പഴ കാലത്തേക്ക് ഞങ്ങള്‍ ഒരുമിച്ച് പറന്നുതുടങ്ങി. നാലാമത്തെ “വട്ടം” തുടങ്ങിയപ്പോള്‍, കഥ, വണ്ടി കച്ചവടത്തിലെത്തി. എന്‍റെ ബ്യ്ക് വിറ്റ്‌ കിട്ടിയ ലാഭവിഹിതം കൊണ്ട്, അവന്‍ “നാല് പാന്‍റ്സും നാല് ഷര്‍ട്ടും” മേടിച്ച “കഥ” ഞാന്‍ പറഞ്ഞു, അവന്‍ നിഷേധിച്ചു. ഞാന്‍ വീണ്ടും “കഥ” ആവര്‍ത്തിച്ചു, അവന്‍ വീണ്ടും നിഷേധിച്ചു.

ഞങ്ങള്‍ അങ്ങനെ പഴയ കാലങ്ങളില്‍ പറന്നു ഉല്ലസ്സിച്ചു, തിരിചെത്തി. മംഗളം പാടുന്നതിനു മുന്‍പ്, എല്ലാരും ഒരു “വട്ടം”കൂടി പറഞ്ഞു. സദസ്സില്‍ മൗനം മാത്രം. ഒരു നല്ല മഴക്കോള്‍ മണത്തു തുടങ്ങി. കായല്‍ കാറ്റ് ഞങ്ങളെ തലോടുന്നുണ്ടായിരുന്നു. ഐസ് കട്ടകള്‍ ചില്ല് ഗ്ലാസുകളില്‍ വീഴുമ്പോള്‍ ഉള്ള ആ ശബ്ദം വളരെ പ്രസക്തമായിരുന്നു. സദസ്സിലെ മൗനം മാറ്റിയെടുക്കാനായുള്ള എന്‍റെ ഒരു എളിയ ശ്രമം എന്ന നിലയ്ക്ക്, ഞാന്‍ സുഹൃത്തിനോട്‌ പറഞ്ഞു:

            എടാ... എന്നാലും..... നീ നാല് പാന്‍റ്സും നാല് ഷര്‍ട്ടും മേടിച്ചല്ലോ.....

കേട്ടപ്പാടെ, സുഹൃത്ത്‌ പറഞ്ഞു:

            ഒന്ന് പോടാപ്പാ.... രണ്ടു പാന്‍റ്സും ഒരു ടി ഷര്‍ട്ടും... അത്രേള്ളൂ !!!

ഒരു കൂട്ടച്ചിരി മാത്രം ആയിരുന്നു, ആ കായലോരത്ത് പിന്നീടുള്ള നേരങ്ങളില്‍ ഇരമ്പിക്കൊണ്ടിരുന്നത്.

ഒരു നീണ്ട പതിനെട്ട് വര്‍ഷത്തിനു ശേഷം ഞാന്‍ ഈ കച്ചവട കഥ അവസാനിപ്പിക്കുന്നു.

The curious case of a motor cycle is solved. The case dairy stands closed.

Friday, 26 July 2019

ദ്രിക്സാക്ഷികള്‍


ഇന്നത്തെ ദിവസം നല്ലതായിരിക്കണേ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് എന്നും രാവിലെ എഴുനെല്‍ക്കുന്നത്. പ്രഭാത കൃത്യങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിലെ മെസ്സേജ്ജുകള്‍ക്ക് മറുപടി നല്‍കിയും, ഫേസ്ബുക്കില്‍ കുറച്ച് ലൈക്‌ കൊടുത്തും, ഇന്‍സ്റ്റാഗ്രാമ്മില്‍ നിന്ന് കുറച്ച് മോട്ടിവേഷനല്‍ കുറിപ്പുകള്‍ എടുത്തു ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്തുമൊക്കെ ആദ്യ മണിക്കൂറുകള്‍ നീക്കി.

പ്രാതലിനിടെ, സുഹൃത്ത്‌ വിളിച്ചു. ആള്‍ക്ക്,  എന്‍റെ ചില ബുദ്ധിപരമായ, സഹായം വേണം, അതുക്കൊണ്ട്, ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, ഒന്നവിടം വരെ വരണം എന്ന്. ഞാന്‍ പിന്നെ ഓക്കേ എന്ന് പറഞ്ഞു.

എന്‍റെ ചില അല്ലറചില്ലറ ജോലികള്‍ തീര്‍ത്തു. ബുദ്ധിപരമായ സഹായം നല്‍കുവാന്‍ ഞാന്‍ സുഹൃതിന്റ്റെ കടയില്‍ എത്തി. കടയിലെ കാര്യങ്ങള്‍ ജോലിക്കാരനെ ഏല്‍പ്പിച്ചിട്ട്, ഞങ്ങള്‍ അടുത്തുള്ള ഒരു ചായ കടയില്‍ കയറി. ഞങ്ങളുടെ ഒരു സ്ഥിരം ചായക്കട. ചാറ്റല്‍മഴ പെയ്തുകൊണ്ടിരുന്നു. അതുകൊണ്ടാവം, ചായ കടയില്‍ മറ്റാരും ഇല്ല, ഞങള്‍ മാത്രം. പിന്നെ രണ്ടു ഈച്ചകളും.  ഞങ്ങളുടെ പതിവ് മിശ്രിതം തന്നിട്ട്, ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞു കോയാന്‍ ഒറ്റ വിടലാ, ഒരു ബ്യ്ക്കിന്റ്റെ പുറകിലിരുന്ന്. ഇത്, കോയാന്‍റെ ഒരു സ്ഥിരം ഏര്‍പ്പാടാ. ചായകടയില്‍ ഞാനും സുഹൃത്തും മാത്രം. ഞങ്ങള്‍ മുഖാമുഖം ഇരിപ്പാണ്. ഈച്ചകള്‍ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. ഞാന്‍ റോഡിനെ ഫേസ് ചെയ്താണ് ഇരിക്കുന്നത്. ചാറ്റല്‍മഴ, ആവി പറക്കുന്ന ചായ.

ഇടുങ്ങിയ വഴിയിലെ ചായകടയില്‍ എന്‍റെ ബുദ്ധിപരമായ വിശകലനങ്ങള്‍ക്ക് ചെവി കൊടുത്തിരിപ്പാണ്, സുഹൃത്ത്‌. ( അവനെ സമ്മതിക്കണം... അല്ലേ ). ചാറ്റല്‍മഴ മഴ നനഞ്ഞുകൊണ്ട് രണ്ടു യുവ മിഥുനങ്ങള്‍ ആ ഇടുങ്ങിയ റോഡിലൂടെ നടന്നു പോയി. അല്പനേരം കഴിഞ്ഞതും, മിഥുനങ്ങള്‍ വീണ്ടും ചായകടയുടെ മുന്നിലെത്തി. ആ പെണ്‍കുട്ടിയുടെ മുഖം ഞാന്‍ ശ്രദ്ധിച്ചു. എന്തോ ഒരു സ്പെല്ലിംഗ് മിസ്‌റ്റെക്ക്. ഈച്ചകള്‍ ഞങ്ങളുടെ ഇടയില്‍ ഒരു ശല്യമായി തുടങ്ങി. സുഹൃത്തിനോട്‌ ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, അവനും ഒന്ന് തിരിഞ്ഞു നോക്കി. ഞാന്‍ പറഞ്ഞതിനോട് അവനും ശെരി വെച്ചു.

ഞങ്ങളുടെ ചര്‍ച്ചകള്‍ ഇടയില്‍, ആ രണ്ടു മിഥുനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. ചായ തീര്‍ന്നു. കോയാന്‍ വന്നു. ചായ റിപീറ്റ്. ഈച്ചകള്‍ ശല്യക്കാരായി തുടര്‍ന്നു. മിഥുനങ്ങള്‍, നാലാം റൗണ്ട് നടത്തം. മഴ ലേശം കനത്തു. കോയാന്‍ വീണ്ടും പറന്നു. സുഹൃത്ത്‌, ഒരു കിങ്ങ്സ് കത്തിച്ചു. ഈച്ചകളെ മാറ്റി നിര്‍ത്താന്‍ വേണ്ടി. സത്യം. മിഥുനങ്ങള്‍ വീണ്ടും കടയുടെ മുന്നില്‍ സുല്ലിട്ടു. ഞാന്‍ നേരത്തെ പറഞ്ഞത് ശേരിവെക്കും പോലെ, പെണ്‍കുട്ടി കരയുന്നു. ചെറുക്കന്‍ ആകെ ഡബ്ല്യു!!! മഴ നിന്നു. കരച്ചിലിന്‍റെ വോള്യും കൂടി. ഈച്ചകള്‍ ശെരിക്കും ഒരു ശല്യമായി തുടങ്ങി. കിങ്ങ്സിന്‍റ്റെ പുകയിലും ഈച്ചകള്‍ ഭയങ്കര ഫയറ്റ്. ഈച്ച കമിതാകള്‍ക്കും, റോഡിലെ മിഥുനങ്ങള്‍ക്കും ഇടയില്‍ ഞങ്ങള്‍ മാത്രം. പെണ്‍കുട്ടിയെ സമാധാനിപ്പിക്കാനായി ചെറുക്കന്‍ ഒന്ന് തൊട്ടപ്പോള്‍, കരച്ചില്‍, അലറ്ച്ചയായി. ഈച്ചകളാണെങ്കില്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു തുടങ്ങി. കോയാന്‍ എത്തിയിട്ടുമില്ല. മിഥുനങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമ്മായി. ഒച്ചപ്പാട്, ബഹളം. മഴ വീണ്ടും തുടങ്ങി. ഈച്ചകള്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും ഞങ്ങളുടെ ഇടയിലേക്ക്. പെണ്‍കുട്ടി, ചെറുക്കനെ എന്തോ ചീത്ത വിളിക്കുന്നു. ചെറുക്കന്‍ അത് കേട്ടപാടെ അവളുടെ കരണത്ത് ഒരെണ്ണം പൊട്ടിക്കുന്നു. പെണ്‍കുട്ടി കാല്‍വഴുതി താഴേക്കു വീഴുന്നു. ഈച്ചകള്‍ ഞങ്ങളുടെ മുന്നില്‍ കിടന്ന് ഭയങ്കര ജഗട.

മഴയുടെ ശക്തി കൂടി. കോയാന്‍ എത്തി. പെണ്‍കുട്ടി താഴെ കിടന്ന ഒരു ഇഷ്ടിക കയ്യില്‍ എടുക്കുന്നു. ഈച്ച ശല്യം കാരണം, ഞങ്ങള്‍ എഴുനേറ്റു. കോയാന്‍ ആ പെണ്‍കുട്ടിയെ നോക്കുന്നു. ഈച്ചകള്‍ അപ്പോഴും ഞങ്ങളുടെ ഇടയില്‍. പെണ്‍കുട്ടി എഴുനേറ്റ് ഇഷ്ടികകൊണ്ട് ചെറുക്കനെ അടിക്കാന്‍ പോകുന്നു, കോയാന്‍ അത് കണ്ട് പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടുന്നു. ചെറുക്കന്‍ അനങ്ങാതെ നില്‍ക്കുന്നു. ഈച്ചകളെ കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുന്നു.

പെണ്‍കുട്ടി ഇഷ്ടിക കൊണ്ട് അടിക്കാന്‍ പോകുന്നതും, കോയാന്‍ അവളുടെ കയ്യില്‍ കയറി പിടിക്കുന്നതും, ചെറുക്കന്‍ ഓടാന്‍ തുടങ്ങിയതും, എന്‍റെ സുഹൃത്ത്‌ ഈച്ചയെ തട്ടി മാറ്റിയതും എല്ലാം ആ ഒരു നിമിഷത്തില്‍ സംഭവിച്ചു.

മഴ നിന്നു. ചെറുക്കന്‍ കണ്ടം വഴി ഓടി. പെണ്‍കുട്ടി നടന്നു പോയി. കോയാന്‍ കടയിലേക്ക് കയറി. ഈച്ചകളെ കാണാതായി. ഞങ്ങള്‍ വീണ്ടും ചായകടയില്‍ ഇരുന്നു. തണുത്ത ചായ കുടിക്കാനായി നോക്കിയപ്പോള്‍, ആ ഈച്ചകള്‍ അതില്‍ വീണു അന്ത്യശ്വാസം വലിക്കുന്നു. അപ്പൊ തന്നെ ഈച്ചകളെ പുറത്തേക്ക് എടുത്ത് ടേബിളില്‍ കിടത്തി. ജീവന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി.

സംഭവബഹുലമായ നിമിഷങ്ങള്‍. നാല് ജീവിതങ്ങള്‍.

കോയാന്, ചായ കാശ് കൊടുത്തു. ഞങ്ങളുടെ കൂടെ കോയാനും ഇറങ്ങി.

കടയിലെ മുന്നിലെ ഭിത്തിയിലെ ഒരു പോസ്റ്റര്‍,  ആട് തിന്നുന്ന കാഴ്ച്ച. ഞങ്ങളുടെ ശബ്ദം കേട്ടതും ആട് കിട്ടിയതും കൊണ്ട് ഓടി. പോസ്റ്ററുടെ ബാകി , പക്ഷെ ഞങ്ങള്‍ മൂവരുടെയും മുഖത്ത് ഒരു നിറ പുഞ്ചിരി ഉണ്ടാക്കി... കാരണം എന്തെന്നല്ലേ??? പാതി കീറിയ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇത്ര മാത്രം....

.............. എല്ലാം ശെരിയാവും.

ദ്രിക്സാക്ഷികളായി ഞങ്ങള്‍. നമ്മള്‍.