Powered By Blogger

Monday, 29 September 2014

ഒരു സത്യം

കൃത്യം അഞ്ചേകാലിന് അലാറം അടിച്ചു. ആദ്യത്തെ അടിക്ക് എണീറ്റ്‌ കാര്യങ്ങളിലേക്ക് കടന്നു. കളസവും ടി ഷര്‍ട്ടും ഒക്കെ ഇട്ട്, അര കാപ്പിയും കുടിച്ചുക്കൊണ്ട് മുറ്റത്തേക്കിറങ്ങി. നല്ല ബെസ്റ്റ് കാലാവസ്ഥ. രാത്രിമഴ കൊണ്ടുപോകാന്‍ മറന്ന കുളിര്‍മ. വെളിച്ചം വന്നുത്തുടങ്ങി. വണ്ടി നേരെ ഗ്രൌണ്ടിലേക്. ബാക്കി പട്ടാളം റെഡി. 

പന്തുരുണ്ടു തുടങ്ങി. ശരീരം അനങ്ങേണ്ടി വന്നു. കിതച്ചു തുടങ്ങി. പതയെളകി. പന്തെടുത്ത്‌ സഞ്ചിയിലിട്ടു. വീട്ടിലേക്ക്. കുട്ടപ്പനായി പിന്നീട് ആപ്പിസിലേക്ക്‌. കയ്യ്ക്കുത്തി താഴേ വീഴുംവെരെ ഈ അംഗം തുടര്‍ന്നു. അന്നും കുട്ടപ്പനായി ആപ്പിസിലോട്ട് പോയി. അണ്ണന്‍റ്റെ കാപ്പി വന്നപ്പോ ഇഷ്ട്ടന്‍ പോങ്ങാതായി, അതായതു കയ്യ്. പിന്നീട് എല്ലാം പെട്ടന്നായി. കയ്യേല്‍ വെള്ള പൊതിഞ്ഞു. തൂക്കിയിടാന്‍ ഒരു മാലയും തന്നു.

ആദ്യരാത്രി ശിവരാത്രി. ഒന്ന് മയങ്ങിതുടങ്ങിയപ്പോ അഞ്ചേകാല്‍ന്റ്റെ അലാറമടിച്ചു. ഓഫ്‌ ചെയ്തിട്ട് കിടന്നു. ഉച്ചയൂണ് കാലായപ്പോ എഴുനേറ്റു. വീണ്ടും മയങ്ങി. പക്ഷെ മയക്കം അധികനേരം നീണ്ടില്ല. ഞാനായിട്ട് മറന്ന ഒരു കാര്യം, എന്നെ ബലമായിട്ടു ഓര്‍മ്മിപ്പിച്ചുതുടങ്ങിയിരിന്നു. എന്തെന്നറിയെണ്ടേ?   “വെളിക്കിരിക്കാനുള്ള വിളി”!!!

ഓര്‍മ്മവന്നപ്പോ സന്തോഷത്തോടെ തയ്യാറെടുപ്പ് തുടങ്ങി. സന്തോഷം പെട്ടെന്നു നിന്നു. അവസ്ഥ തന്നെ കാരണം. വെള്ള പൊതിഞ്ഞത് ഇടത്തെ കയ്യാണ്!!! അമ്മേടെ ചിരി ആദ്യം ഭോധിചില്ലെങ്കിലും, ഞാനും ചിരിച്ചുപ്പോയി. ഒരിക്കലും വിളിച്ചാല്‍ കിട്ടാത്ത പ്ലംബറെ ആധ്യവിളിക്ക് കിട്ടി. കാര്യം പറഞ്ഞു. ഉടന്‍ “സ്പ്രേ ട്യൂബ്” കൊണ്ടുവന്നു പിടിപ്പിക്കാം എന്ന് പറഞ്ഞു. എന്റ്റെ മനസ്സില്‍ ലടുവ്വും പൊട്ടി. അരമണിക്കൂറില്‍ സ്പ്രേ ട്യൂബ് റെഡി. ഇരിക്കാന്‍ ഞാനും റെഡി. പരിപാടികള്‍ വല്യ  കൊഴപ്പമ്മില്ലാതെ കലാശിച്ചു. ആദ്യ ദിവസ്സത്തെ ആത്മവിശ്വാസം കൂട്ടുപിടിച്ചുകൊണ്ട് രണ്ടും, മൂന്നും ദിവസങ്ങള്‍ “എളുപ്പത്തില്‍” തീര്‍ത്തു. തുടര്‍ന്നുള്ള പതിനാലു പ്രഭാതങ്ങള്‍ തീര്‍ത്തും സുഗമമ്മായിരുന്നു എന്നത് സത്യം. വെള്ളപൊതി ഊരി. കയ്യ് പഴയപോലെ നിവരാനും, പ്രവര്‍ത്തിച്ചു തുടങ്ങാനും ഇശ്ശ്യ സമയം എടുക്കും എന്ന് വ്യ്ധ്യശാസ്ത്രം. നമ്മള്‍ മോഡേണ്‍ ആയെന്ന് അവര്‍ക്കറിയില്ലല്ലോ.

ഇടത് നേരെ ആയി. ആപ്പീസില്‍ ചായ ചര്‍ച്ചകളില്‍ പെട്ടന്ന് എന്റ്റെ “കയ്യ്” കയറി വന്നു. ഇടയ്ക്കാരോ ഒരു “സ്പ്രേ” തമാശയും പൊട്ടിച്ചു. ഇനിയിപ്പോ അതിന്റ്റെ ആവശ്യം ഇല്ലല്ലോ എന്നും പറഞ്ഞുകൊണ്ട് അണ്ണന്‍ ചായക്കോപ്പകള്‍ കൊണ്ടുപോയി. മറന്നുപോയ മറൊരു കാര്യം ഓര്‍മ്മിപ്പിച്ചതുപോലെ. അത്താഴം ഉഷാറാക്കി. മനസ്സ്ന്നിറയെ “കയ്യ്” മാത്രമായി “പുതിയ” പ്രഭാതത്തിനെ വരവേല്‍ക്കാനുള്ള ആകാംഷയില്‍ കിടന്നു.

പ്രഭാതം. ഫില്‍ട്ടര്‍ കാപ്പിടെ സഹായത്താല്‍, കാര്യത്തിലേക്ക് നീങ്ങി. കയ്യ് പ്രയോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍, ഒരു സത്യം മനസ്സിലായി.

ചില സുഖങ്ങള്‍ എത്ര കാശ് കൊടുത്താലും കിട്ടില്ല എന്ന ഒരു സത്യം.

Sunday, 7 September 2014

രണ്ടെണ്ണം

രണ്ടെണ്ണം. മലയാളികള്‍ക്ക് ഇത് വെറും ഒരു വാക്ക് അല്ല. ഈ വാക്കിനു ചുറ്റും ഒരു ആനന്ദം ഉണ്ട്. ആഹ്ലാദം ഉണ്ട്. വികാരം ഉണ്ട്. ഒരു സംസ്കാരം തന്നെയുണ്ട്‌. പല രീതികളിലും, പല ഭാവങ്ങളിലും, പല ശബ്ദവിന്യാസങ്ങളിലും ഇത് നമ്മള്‍ കേട്ടിട്ടുണ്ട്, പറഞ്ഞിട്ടുമുണ്ട്. പിന്നീടുള്ള പലതിനും അരണ്ട വെളിച്ചം മാത്രം സാക്ഷി.

ഇതില്‍ ഒളിച്ചിരിക്കുന്ന ഒരു കുസൃതിയുണ്ട്. എന്തെന്നാല്‍ ഒരിക്കലും രണ്ടെണ്ണത്തില്‍ കാര്യങ്ങള്‍ അവസാനിക്കാറില്ല. നക്ഷത്രം കുറയുംതോറും, രണ്ടെണ്ണം കൂടികൊണ്ടിരിക്കും. ഇനി ഇപ്പൊ ശെരിക്കും രണ്ടെണ്ണത്തില്‍ കാര്യം നടന്നാ, പിന്നെ അതാണ്‌ “പൊന്നപ്പന്‍”.

അങ്ങിനെ ഇങ്ങിനെയൊകെ രണ്ടെണ്ണം കൊണ്ട് സംത്രിപ്തരായിരിക്കുമ്പോഴാ, പണി സോഡാ വെള്ളത്തില്‍ വരുന്നത്. അതില്‍ ഉപ്പുകൂടി ഇട്ടപ്പോള്‍, പതഞ്ഞങ്ങുയര്‍ന്നു. മാവേലി അണ്ണന്‍ പോയിക്കഴിയുമ്പോ തുടങ്ങും ഓണത്തല്ല്.

ഇനി ഇതിലും ചൈനീസ് തള്ളിക്കയറ്റം ഉണ്ടാവുവോ? ഏയ്‌......കളി നമ്മളോടാ......അടുക്കളകളും, ഒഴിഞ്ഞ മുറികളും, ഷെഡുകളും, പുറമ്പോക്കുമെല്ലാം ഇനി ഒരു “സ്റ്റാര്‍ട്ട്‌ അപ്പ്‌” സമുച്ചയമായി മാറും. ഒരു നഗരം മാത്രമല്ല, ഒരു സ്മാര്‍ട്ട്‌ സ്റ്റേറ്റ് ആയി മാറും നമ്മുടേത്‌.

രാജധാനിയും, പ്രശാന്തും, ഐടയും, ദാസും, കാര്‍ത്തിയായിനിയും, സീ ലോര്‍ഡും, വോള്‍ഗയും, അരമനയും, കല്‍കട്ടയും, ഫോര്‍ട്ട്‌ ഗേറ്റും, മഹാറാണിയും എല്ലാം ഇനി ഓര്‍മകളില്‍ മാത്രം.

ഒരു സുഹൃത്ത് പണ്ട് പറഞ്ഞു, പതിവരുത്, പകലരുത്, പലതരുത്, പലരരുത്.             അറം പറ്റുവോ????

സമയം പോയതറിഞ്ഞില്ല. എന്തൊക്കെയോ എഴുതിവിട്ട പോലെയുണ്ട് ഇപ്പൊ. ഫോണ്‍ അടിക്കുന്നു. വാച്ചിലോട്ട് നോകി. സമയം ഏഴര!!! ചുമ്മാതല്ല ഫോണ്‍ അടിക്കുന്നത്.

“രണ്ടെണ്ണത്തിന് വല്ല വകുപ്പുണ്ടോ” എന്ന്‍ ചോദ്യം.....

“അന്വേഷിപ്പിന്‍ കണ്ടെത്തും” എന്ന് ഉത്തരം....