Powered By Blogger

Tuesday, 27 January 2015

രസമുകുളങ്ങള്‍




ജീവിക്കാന്‍ വേണ്ടി കഴിക്കണോ, അതോ കഴിക്കാന്‍ വേണ്ടി ജീവിക്കുന്നോ എന്നതൊക്കെ ഒരു സംവാദത്തിന് കൊള്ളാം. “ഫുഡ്...ഫുഡ്....ഫുഡ്....ഈ ഒറ്റവിചാരുള്ലോ”, എന്ന് ഒരു സിനിമയില്‍ ഇന്നസന്‍റ് ചോദിക്കുന്നുണ്ട്. സത്യമാണ്, ഫുഡിന്ന് തന്നെയാണ് മുന്‍ഗണന. ഭക്ഷണം കഴിക്കുന്നതിലല്ലാ, അതെത്രത്തോളം രുചിച്ചു കഴിക്കുന്നു എന്നതാണ് ഭക്ഷണശാസ്ത്രം.

പാലക്കാട്‌, വിക്ടോറിയ കോളേജിന്റ്റെ പുറകിലുള്ള വഴിയിലൂടെ പോകുമ്പോള്‍, ഇടതുഭാഗത്ത് ഒരു ചെറിയ ഒറ്റ മുറി കടയുണ്ട്. രണ്ട് മേശയും, രണ്ട് ബെഞ്ചും. പട്ടരുടെ തന്നെ. രാവിലെ ഒരു ഒന്‍പതുമണിക്ക് മുമ്പ് ചെല്ലണം. നല്ല മൊരുമൊരാനുള്ള ദോശയും, മുളകുപൊടിയും കിട്ടും. ദോശവട്ടം ഇത്തിരി ചെറുതാണ്. ചൂട് കാരണം ആദ്യത്തെ ഒന്നുരണ്ട് കഷണം കഴിക്കാന്‍ പാടാണ്. ആ ചൂട് നാക്കില്‍ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു അഞ്ചെണ്ണം ഈസിയായി കേറും. മുളകുപ്പൊടിക്ക് എരുവ് ലേശം കൂടുതലാണ്, അവിടെ കിട്ടുന്ന ആ ഡബിള്‍ സ്ട്രോങ്ങ്‌ ഫില്‍ട്ടര്‍ കാപ്പി കുടിക്കുമ്പോ നാവില്‍ ഉണ്ടാവുന്ന ആ ഒരു പൊള്ളല്‍, അതിലാണ് ആ രുചിവൃത്തം പൂര്‍ണമ്മാകുന്നത്. തൃശ്ശൂര്, ഉച്ചയൂണ് കിട്ടുന്ന ഒരു സ്ഥലമുണ്ട്. ചെറുപ്പൂരത്തിന്റ്റെ തിരക്കാണ്. ഇലയിലാണ് ഊണ്. ആവി പറക്കണ കുത്തരിചോറും, സാമ്പാറും, അവിയലും, മെഴുക്കുവരട്ടിയും, തോരന്നും, പപ്പടവും, രസം, മോരും, അചാറും. കഴിച്ചു കഴിഞ്ഞ് ഇലയെടുക്കുമ്പോ സൂക്ഷിക്കണം. പിന്നില് ആളോള് നിപ്പുണ്ടാവും, ഇരിക്കാന്‍. വയ്കുന്നേരത്തെ ചെറുകടിക്ക് പറ്റിയ സ്ഥലം, കോഴിക്കോടാണ്. സൈനുതാത്തായുടെ ഹോട്ടല്‍. ഉമ്മര്‍ത്തെ ആ വല്യ വട്ട മേശയില്‍ കടികള്‍ കാഴ്ച്ചവെച്ചിരിക്കുനത് കാണേണ്ടതാണ്. നെയ്യപ്പോം, ഉന്നക്കായും, ബീഫ് പത്തിരിം, ചട്ടി പത്തിരിം, പാല്‍ ചായയും. പാല്‍ എന്ന് പറയുന്നതാവും ഉചിതം!!!

തിരുവനന്തപുരത്ത്, അത്താഴത്തിന് പറ്റിയ രണ്ട് ഞെരിപ്പന്‍ സ്പോട്ടുകളുണ്ട്. ആദ്യത്തേത്, അഞ്ജലി തിയറ്റരിന്റ്റെ അടുത്തുള്ള ഇഡലി കട. ഓര്‍മ ശെരിയാണെങ്കില്‍, രാത്രി ഒരു എട്ടുമണിയോടുക്കൂടിയെ തുറക്കു. ചൂടുള്ള ഇഡലിയും, കൂടെ സാമ്പാറും, ചമ്മന്തിയും പിന്നെ അവരുടെ സ്പെഷ്യല്‍ മുളക് ചട്ട്ണിയും. ഈ മൂന്നിന്റ്റെയും ചേര്‍ന്നുള്ള എരിവ്, നമ്മുടെ അകത്തുള്ള സ്പിരിറ്റില്‍ ചേരുമ്പോള്‍, അകത്തേക്ക് പോകുന്ന ഇഡലികളുടെ എണ്ണം കൂടും. അധികവും നിപ്പനാണ് കഴിപ്പ്‌. രണ്ടാമത്തേത്‌, കിഴക്കേ കോട്ട കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍, ഹോട്ടല്‍ ബുഹാരി.  രാത്രി ഒരു പത്തുമണിക്ക് ശേഷവും നല്ല തിരക്കാണ്. ഇളം തേങ്ങ ചിരണ്ടിയിട്ട പുട്ടും, മട്ടന്‍ കറിയും കൊണ്ട് പോകുന്നത് കാണുമ്പോള്‍, വിശപ്പ്‌ സഹിച്ച് ഊഴം കാത്തുനില്‍ക്കുന്നവര്‍ക്ക് വേറെ എവിടെയെങ്കിലും പോയിക്കൂടെ എന്ന് തോന്നല്‍ ഉണ്ടായാല്‍, ഇത് കഴിക്കുമ്പോള്‍ ആ തോന്നല്‍ മാറിക്കിട്ടും. ഒന്ന് പിടിക്കുമ്പോഴേക്കും പൊട്ടും. അത്ര സോഫ്റ്റാനു ബുഹാരി പുട്ട്. നല്ല മൊന്ജുള്ള ബിരിയാണി കിട്ടും, കോഴിക്കോട്ടെ ബോംബെ ഹോട്ടലില്‍. കോണിപ്പടി കയറി മുകളില്‍ എത്തുമ്പോള്‍ കേള്‍ക്കാം, ആട്, കോഴി, ബീഫ്... ആട്, കോഴി, ബീഫ് എന്നിങ്ങനെ പറഞ്ഞോണ്ട് വരും നമ്മുടെ ടേബിളില്ലേക്ക്. കൂടെ സലാഡും, പപ്പടവും, കാരക്കാ അച്ചാറും. പിന്നൊരു സുലൈമ്മാനിയും. തൃശ്ശൂരുള്ള ഭാരത് ഹോട്ടല്ലില്‍, രാവിലെ കിട്ടുന്ന പൂരിയും കിഴങ്ങുക്കറിയും, ചട്ട്ണിയും, എല്ലാം കഴിഞ്ഞ് ഒരു സ്ട്രോങ്ങ്‌ ഫില്‍റ്റര്‍ കാപ്പിയും. ഒരു വെല്ല്യ കുമിള പോലെയിരിക്കും ഇവിടുത്തെ പൂരി. ഒന്ന് തൊടുമ്പോഴേക്കും, പൂരി ഫ്ലാറ്റ്. ഒരു പക്ഷെ ആ ദിവസത്തെ ഏറ്റവും നല്ല കാര്യം, പ്രഭാത ഭക്ഷണം തന്നെയായിരിക്കും. ആപ്പവും മുട്ടക്കറിയും, ഇതിന്റ്റെ രുചി ഒരു ഒന്നൊന്നര തന്നെ. ആലപ്പുഴ ജില്ലയിലെ, തോട്ടപ്പിളിയില്‍, കല്‍പ്പകവാടി ഹോട്ടലില്‍. നല്ല പഞ്ഞി പോലെ മൃദുലമായ ആപ്പമാണ്  ഇവിടുത്തേത്. 

കേരളത്തിന്‍റ്റെ പല ദിക്കുകളിലും, ഇതില്‍ പറഞ്ഞിട്ടില്ലാത്ത ഒത്തിരി വ്യ്യവിധ്യമായ ഭക്ഷണവും,  രുചിക്കൂട്ടും, ഹോട്ടലുകളും എല്ലാം ഉണ്ടെന്നറിയാം. പാരഗന്‍, ബ്രതെര്‍സ്, സല്‍വ ഡയിന്‍, അമ്മ മെസ്സ്, കരിമ്പിന്‍ക്കാല, മണീസ് കഫെ, പാളയം തട്ട്, റപ്പായീസ്.....ഇവിടുത്തെ രുചികള്‍ എന്നും നാവില്‍ വെള്ളംമൂറിക്കുന്നതാണ്.

സാമ്പാറിന്റ്റെയും, പപ്പടം കാച്ചുന്നതിന്റ്റെയും മണം, ഒരു മതില്‍ വെത്യാസത്തിലുള്ള കാന്റീനില്‍ നിന്നും ക്ലാസ്സ്‌ മുറിയിലൂടെ കടന്നു പോകുമ്പോള്‍, ഞങ്ങളുടെ കയ്യ്കള്‍ ഡെസ്കിനുള്ളില്ലേ ലഞ്ച് ബോക്സില്‍ വീഴും. അത് തുറക്കുമ്പോള്‍, ലഞ്ച് ബോക്സില്‍ ശ്വാസം മുട്ടി ഇരിക്കുന്ന ദോശയുടെയും, ചപ്പാത്തിയുടെയും, അപ്പത്തിന്റ്റെയും, കടലക്കറിയും, ഗ്രീന്‍ പീസും, മുളകുപൊടിയുടെയുമൊക്കെ മണംകൊണ്ട് ക്ലാസ്സ്‌ മുറി നിറയുമ്പോള്‍,

ന്‍റ്റെ സാറേ...പിന്നെ....ചുറ്റുവുള്ളതൊന്നും കാണാന്‍ പറ്റൂല...!!!

2 comments:

  1. കുറchch ചോറിടTTe.....മോരു കൂട്ടി കzhikkaam....ചേട്ടa

    ReplyDelete